Friday, July 31, 2020

കൈവിളക്ക്

ഉണരുമീ പുലരിയിൽ നിൻ മുഖം കാണുവാ-
നണയുന്നു ഞാനിന്ന് തവസന്നിധേ.
ഉരുകുമീ നേരത്ത് ഉണരുന്ന പ്രാർത്ഥന
കേൾക്കണേ നീയെന്റെ തമ്പുരാനേ.

ഇരുളുന്ന വേളയിൽ തെളിയുന്ന ദീപമാ-
യണയണേ നീയെന്റെ വീഥികളിൽ.
തെളിയണേയെൻ ദീപം നിൻ സ്നേഹജ്വാലയാ-
ലണയാതെയെന്നും നിൻ കൈവിളക്കായ്.

ഉരുകിയൊഴുകുന്ന മെഴുതിരി നാളമായ്
തവ ജ്യോതി മന്നിൽ പ്രകാശിച്ചിടാൻ
ഇടയാക്കണേയെന്നും നിന്റെ കൈക്കുഞ്ഞിനെ
ഉയരുന്ന കാറ്റിൽ ഉലഞ്ഞിടിതെ.




Sunday, July 26, 2020

നാമ്പ് (ഭാഗം 2)

         പിന്നീടാണ് അഖിൽ ജീസ്സസ് യൂത്താണെന്നൊക്കെ ഞാനറിയുന്നത്. ജീസ്സസ് യൂത്തിന്റെ പ്രോഗ്രാമുകളെപറ്റി അവൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയൊരിക്കൽ ആറ് മണിക്കൂർ ആരാധനയിൽ ജീസ്സസ് യൂത്ത് പ്രാർത്ഥിക്കുന്നതിനെകുറിച്ചുള്ള ഒരു വാട്സാപ്പ് സ്റ്റാറ്റസ് കണ്ടു. അതിനെപറ്റി ഞാൻ അഖിലിനോട് തിരക്കി. അവൻ അതെല്ലാം ഒരു സംശയം പോലും ശേഷിക്കാത്തവിധം ശബ്ദ സന്ദേശത്തിലൂടെ എനിക്കു വിവരിച്ചുതന്നു.  മറുപടിയായി "ഒകെ" മാത്രമേ എനിക്കു പറയേണ്ടിവന്നുള്ളൂ. ആറ് മണിക്കൂർ തുടർച്ചയായി തിരുസന്നിധിയിൽ, അങ്ങനെ ഒരു വർഷം മുഴുവൻ, ഒരു ദിവസം പോലും മുടങ്ങാതെ ഓരോ ജീസ്സസ് യൂത്തും മാറിമാറിയിരുന്ന് പ്രാർത്ഥിക്കും. ഭയങ്കരം തന്നെ. ഒരു മണിക്കൂർ പോലും തുടർച്ചയായി പ്രാർത്ഥിക്കുവാൻ സാധിക്കാത്ത എനിക്ക് അതൊരു വലിയ കാര്യമായിതന്നെ തോന്നി. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അഖിൽ എന്നോട് ആറ് മണിക്കൂർ ആരാധനയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടു. അതിൽ നിന്ന് ഒഴിവാകാൻ ഞാൻ കാരണങ്ങൾ കണ്ടെത്തി. എന്നാൽ ഫലമൊന്നുമുണ്ടായില്ല. അത് ഒഴിവാക്കിയിട്ട് എനിക്ക് വേറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജോലിയും കൂലിയുമൊന്നും ഇല്ല. കടങ്ങൾ ഒരുപാടുണ്ട്. ജോലി അന്വേഷിച്ചിട്ട് കിട്ടാത്തതിന്റെ ടെൻഷൻ വേറെ. "മറ്റെവിടെയുമല്ലാലോ എന്റെ ദൈവത്തിന്റെ കൂടെയിരിക്കാനല്ലേ. എന്റെ സങ്കടങ്ങൾ കണ്ട് ദൈവം ഒരു ജോലി ശരിയാക്കി തന്നാലോ. എന്നെകൊണ്ട് ഇങ്ങനെയെങ്കിലും ആർക്കെങ്കിലും ഒരുപകാരമുണ്ടാകട്ടെ." എന്നൊക്കെ മനസ്സിൽ ചിന്തിച്ച് ഞാൻ സമ്മതിച്ചു. എനിക്കത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. ഒരിടത്ത് തന്നെ ആറ് മണിക്കൂർ എങ്ങനെ ഇരിക്കും. അതും പ്രാർത്ഥിച്ചുകൊണ്ട്. ഉറക്കം വരില്ലേ. ദാഹിക്കില്ലേ. അത്രേം നേരം എന്താ പ്രാർത്ഥിക്കാ. ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു. ഞാൻ ശ്രമിച്ചുനോക്കാമെന്ന് അഖിലിനോട് പറഞ്ഞു. ഈ പ്രാർത്ഥനകളുടെ മേൽനോട്ടം വഹിച്ചിരുന്നത് കുറ്റിക്കാടുള്ള ഷെറിൻ ആയിരുന്നു. ഇതിനോടകം അഖിൽ എന്റെ നമ്പർ അവൾക്ക് കൈമാറിയിരുന്നു. അവൾ വാട്സാപ്പിലൂടെ വേണ്ട നിർദേശങ്ങൾ തന്നു. രാവിലെ വിളിച്ച് എല്ലാം ഒന്നുകൂടി വ്യക്തമാക്കിതന്നു. അങ്ങനെ ഞാനും ആ വലിയ പ്രാർത്ഥനായജ്ഞത്തിന്റെ ഭാഗമായി. പിന്നെയും പലദിവസങ്ങളിൽ ആരും പ്രാർത്ഥിക്കാനില്ലാത്ത അവസരങ്ങൾ വന്നപ്പോൾ ആറുമണിക്കൂർ ആരാധനയ്ക്ക് ഷെറിൻ എന്നെ വിളിച്ചു. പറ്റില്ലെന്ന് പറയാൻ എനിക്ക് കാരണങ്ങളൊന്നും ഇല്ലായിരുന്നു. മാത്രമല്ല, ദിവ്യകാരുണ്യത്തിലൂടെ ഈശോയുടെ സ്നേഹം  ഞാനും അനുഭവിച്ചു തുടങ്ങിയിരുന്നു. എനിക്ക് സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഞാൻ ആരാധനയിലിരുന്നു. അങ്ങനെ പതിയെ ഷെറിനും എന്റെ നല്ല സുഹൃത്തായിമാറി.

         കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ജീസ്സസ് യൂത്ത് കേരള കോൺഫറൻസ് എന്ന ഒരു പ്രോഗ്രാം നടക്കായിരുന്നു. കേരളത്തിലുള്ള എല്ലാ ജീസ്സസ് യൂത്തൂം ഓരുമിച്ചുകൂടുന്ന ഒരു വലിയ പ്രോഗ്രാം.  അത് ഇന്നലെ അവസാനിച്ചു. അഖിൽ അതിൽ പങ്കെടുക്കാൻ പോയിരിക്കാണ്. ഷെറിൻ പോയിട്ടില്ല. അവർ അതിന്റെ കുറേ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. സംഭവം കൊള്ളാം. ഡാൻസ്, പാട്ട്, ഫുൾ അടിച്ചുപൊളി. ആ പ്രോഗ്രാമിന്റെ ഭാഗമായി തട്ടിൽ പിതാവ് പ്രസംഗത്തിൽ സംസാരിക്കുന്നതിന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കണ്ടു. അതിൽ പിതാവ് ഇങ്ങനെ പറഞ്ഞു: "ജീസ്സസ് യൂത്ത് തൊട്ടവർക്കൊക്കെ സ്നേഹത്തിന്റെ ചൊറിച്ചിലുണ്ട്." എത്ര ലളിതമായ, മനോഹരമായ പ്രയോഗം. "സ്നേഹത്തിന്റെ ചൊറിച്ചിൽ." ആ വാക്കുകൾ എന്നെ ഏറെ സ്പർശിച്ചു. പിതാവ് പറഞ്ഞത് ശരിയാണെന്ന് എനിക്കു തോന്നി. എനിക്കിപ്പോ ജീസ്സസ് യൂത്തിലെ രണ്ടുപേരെ മാത്രമേ അറിയൂ. ആ രണ്ടുപേരിലും സ്നേഹത്തിന്റെ ഈ ചൊറിച്ചിൽ ഞാൻ കണ്ടിട്ടുണ്ട്.  ചിലപ്പോ അതൊക്കെ ആലോചിച്ച് കിടന്നിട്ടാവും ഞാൻ ജീസ്സസ് യൂത്ത് പ്രെയർ ഗ്രൂപ്പിനെ സ്വപ്നത്തിൽ കണ്ടത്. അതും യുവജനങ്ങളൊന്നും സജീവമല്ലാത്ത എന്റെ ഇടവകയിൽ. ഇതൊക്കെ എങ്ങനെ സംഭവിക്കും.




                    ഞാൻ ആലോചനളെല്ലാം അവസാനിപ്പിച്ച് കിടക്കയിൽ നിന്ന് എഴുന്നേറ്റു. മൊബൈലിൽ സമയം നോക്കി. ഏഴുമണി കഴിഞ്ഞു. അപ്പച്ചനും അമ്മച്ചിയും കുർബ്ബാന കഴിഞ്ഞ് വന്നിട്ടില്ല. മൊബൈൽ അവിടെതന്നെവച്ച് രൂപക്കൂടിനടുത്തേക്ക് നടന്നു. ഉറക്കച്ചുവയോടെ കൈകൂപ്പി ഒന്നുകൂടി കുരിശുവരച്ച്  പ്രാർത്ഥിച്ചു. "ഈശോയെ., ജീസ്സസ് യൂത്തൊക്കെ എനിക്കും ഇഷ്ടാണ്. പക്ഷേ ഞാൻ മാത്രം വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല." എന്നിട്ട് വചനപ്പെട്ടിയിൽ നിന്ന് ഒരു വചനമെടുത്ത് വായിച്ചു. 
"ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ."
പുറപ്പാട്‌ 18 : 19


Tuesday, July 21, 2020

നാമ്പ് (ഭാഗം 1)

ഏറെ സുപരിചിതമായ എന്റെ ദേവാലയം. കൂടെ കുറച്ച് കൂട്ടുകാർ. ആരുടെയും മുഖം വ്യക്തമല്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരു പ്രാർത്ഥന യോഗം അവസാനിപ്പിച്ച് പിരിയുന്ന രംഗം. 
എന്തോ ശബ്ദം കേട്ട് പെട്ടെന്ന് കണ്ണ് തുറന്നു. ശരിയായി ഉറക്കം കിട്ടാത്തതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു.  ഉറക്കമെങ്ങനെ കിട്ടാനാണ്, എന്നും പാതിരാവരെ മൊബൈലും നോക്കി കിടക്കും. ഏറെ വൈകിയാണ് ഉറങ്ങാറുള്ളത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നുന്നില്ല. പക്ഷെ എഴുന്നേൽക്കാതെ നിവൃത്തിയില്ല. ഇന്ന് ഞായറാഴ്ച്ചയാണ്. അപ്പനും അമ്മയും പള്ളിയിൽനിന്ന് വരുന്നതിനു മുമ്പേ എഴുന്നേൽക്കണം. ഇറച്ചി വാങ്ങാൻ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. വൈകിയാൽ തിരക്ക് കൂടും. സമയം എത്രയായെന്നറിയില്ല. മൊബൈലാണെങ്കിൽ ചാർജ്ജ് ചെയ്യാൻ വച്ചേക്കാണ്. അങ്ങനെ എഴുന്നേൽക്കാൻ തീരുമാനിച്ചു. കുരിശ് വരച്ച് കിടക്കയിൽ തന്നെ ഇരിന്നു. ഉറക്കത്തിൽ കണ്ട സ്വപ്നത്തിലെ രംഗങ്ങൾ മനസ്സിൽ മിന്നിമറയുന്നു. "എന്താണത്.? ചേട്ടൻമാരുടെ പ്രെയർ ഗ്രൂപ്പാണോ..? ഏയ്.. അല്ല., അതിന് ഞാൻ പോവാറില്ല. മാത്രമല്ല അതിൽ ചെറുപ്പക്കാരൊന്നും ഉണ്ടാകാറുമില്ല. പിന്നെന്താ അത്.? ജീസ്സസ് യൂത്താണോ..? അറിയില്ല."
 പണ്ട് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഒരു പ്രോഗ്രാമ്മിന് പോയിട്ടുണ്ട്. അതുകഴിഞ്ഞ് രണ്ടോ മൂന്നോ തവണ പള്ളിയിൽ ജീസ്സസ് യൂത്ത് കൂടിയിട്ടുണ്ട്. പിന്നെ അത് മുടങ്ങിപ്പോയി. ഇപ്പോ പള്ളിയിൽ ഒരു യൂത്തും ഇല്ല. യുവജനസംഘടനകളൊന്നും സജീവമല്ല. സി എൽ സി ഉണ്ട്. പക്ഷേ, അതിൽ എന്റെ പ്രായക്കാർ ആരും ഇല്ല. അതുകൊണ്ട് പോകാൻ മടിയാണ്. ഇനി ജീസ്സസ് യൂത്ത് തുടങ്ങിയാൽ തന്നെ ആരും വരില്ല. ആർക്കും സമയമുണ്ടാവില്ല.  ഞാനിപ്പോ എന്തിനാ ജീസ്സസ് യൂത്തിനെപറ്റി ചിന്തിക്കുന്നേ.? ഞാനും ആ സംഘടനയും തമ്മിൽ ബന്ധമൊന്നും ഇല്ല. പക്ഷേ, എനിക്കിപ്പോ ജീസ്സസ് യൂത്തിലെ രണ്ട് കൂട്ടുകാരുണ്ട്. അഖിലും ഷെറിനും.

                      ഏതാണ്ട് ആറു മാസം മുമ്പാണ് അഖിലിനെ പരിചയപ്പെട്ടത്. അത് അമ്മയുടെകൂടെ അട്ടപ്പാടിയിൽ വട്ടായിലച്ചന്റെ ഏകദിന ധ്യാനത്തിന് പോയപ്പോഴായിരുന്നു. അതൊരു ഒന്നൊന്നര യാത്രയായിരുന്നു. മലയും ചുരവുമൊക്കെ കയറിയുള്ള ഒരു യാത്ര.  ആദ്യമായിട്ടാണ് ഞാൻ അങ്ങോട്ട് പോകുന്നത്. കൂടെ ജോലിചെയ്യുന്ന ടീച്ചറുടെകൂടെ അമ്മ ബസിന്റെ മുമ്പിലത്തെ സീറ്റിൽ പോയിരുന്നു. എനിക്ക് പുറകിൽ ജനലിനോട് ചേർന്നുള്ള ഒരു സീറ്റ് കിട്ടി.  എന്റെയടുത്തുള്ള സീറ്റിൽ ഇരുന്നത് ഡെയ്ൽ ആയിരുന്നു. അവനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. കുറച്ചുനാൾ അവൻ കൊയമ്പത്തൂര് നിന്നാണ് പഠിച്ചത്. ഇപ്പോ നാട്ടിലുണ്ട്. ഞങ്ങൾ തമാശയൊക്കെ പറഞ്ഞ് അടിച്ചുപൊളിച്ച് പോയി. തിരികെ വന്നപ്പോൾ ഞാൻ ആദ്യം സീറ്റിൽ പോയിരുന്നു. ഡെയ്ൽ പുറത്ത് കാറ്റുംകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരുത്തൻ ഒരു വില്ലനെപ്പോലെ എന്റെയടുത്ത് വന്നിരുന്നത്. എന്റെ സുഹൃത്തിന്റെ സീറ്റ് കൈക്കലാക്കിയവനെ വില്ലനെന്നല്ലാതെ പിന്നെന്താ വിളിക്കാ. എനിക്കത് തീരെ ഇഷ്ടപെട്ടില്ല. "ഈ സീറ്റിലൊരാളുണ്ട്." ഞാൻ പറഞ്ഞു. അവൻ ഒന്നും സംഭവിക്കാത്ത പോലെ ശാന്തനായിരുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു : "എന്റെ സീറ്റ് മുമ്പിലായിരുന്നു. ഇപ്പോഴവിടെ ഒരു ചേച്ചി വന്നിരുന്നു. ഞാനെങ്ങനാ അവരോട് മാറിയിരിക്കാൻ പറയാ. അതാ ഞാൻ ഇങ്ങോട്ട് വന്നേ." എന്തെങ്കിലുമാവട്ടെ എന്ന മനസ്സോടെ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഡെയ്ൽ അവിടെ കാറ്റും കൊണ്ട് നിൽപ്പുണ്ടായിരുന്നു. "ഈ ആളുകളൊക്കെ എന്താ ഇങ്ങനെ. എല്ലാവർക്കും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നൂടെ. എല്ലാർക്കും വന്നപോലെ തന്നെ ഹാപ്പിയായി തിരികെ പോവാലോ. ഇനി ഡെയ്ൽ എവിടെ ഇരിക്കും. എവിടെയെങ്കിലും ഒരു സീറ്റ് കിട്ടാതിരിക്കില്ല." ഞാൻ മനസ്സിൽ ആലോചിച്ചു. ഡെയ്ലിന് കുറച്ചുനീങ്ങി ഒരു സീറ്റ് ലഭിച്ചു. ബസിൽ ആകെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട വ്യസനത്തോടെ ഞാൻ യാത്രതിരിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അടുത്തിരുന്നവനെ പരിചയപ്പെട്ടു. അവന്റെ പേര് അഖിൽ. വീട് കുറ്റിക്കാടാണ്. കുറ്റിക്കാടെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്. ഞാൻ രണ്ടു വർഷം കുറ്റിക്കാട് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ട്. അവനും അതേ സ്കൂളിലാണ് പഠിച്ചത്. കുറച്ചുനേരം അവനോട് സംസാരിച്ചു. പിന്നെ ജനലിലൂടെ വഴിയോരകാഴ്ചകൾ കണ്ടിരുന്നു. ഉച്ചകഴിഞ്ഞെങ്കിലും ഹൈറേഞ്ചിലെ തണുത്ത കാറ്റ് ബസിന്റെ ജനലിലൂടെ അകത്തേക്ക് വീശുന്നുണ്ടായിരുന്നു.  ചെറുതായൊന്ന് മയങ്ങിപ്പോയി. ഉണർന്നപ്പോൾ വണ്ടി നിറുത്തിയിരിക്കുന്നു. എല്ലാവരും ചായകുടിക്കാൻ ഇറങ്ങി.  ചായകുടിയൊക്കെ കഴിഞ്ഞ് വീണ്ടും യാത്രയാരംഭിച്ചു. പതിയെ പതിയെ അഖിലുമായി ചങ്ങാത്തം സ്ഥാപിച്ചു. സന്ധ്യയായപ്പോൾ എല്ലാവരുംകൂടി കുറച്ചുനേരം പ്രാർത്ഥിച്ചു. അതിനുശേഷം ബസിൽ ഉണ്ടായിരുന്ന യുവാക്കളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ആരഭിച്ചു. എല്ലാവരെക്കൊണ്ടും പാട്ടുകൾ പാടിപ്പിക്കുകയെന്നതായിരുന്നു പ്രധാന പരിപാടി. അങ്ങനെ അടിച്ചുപൊളിച്ച് യാത്ര അവസാനിക്കാറായി. വിചാരിച്ച പോലെയല്ല. അഖിൽ നല്ല പയ്യനാണ്. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത് . അടുത്ത തവണ പോകുമ്പോൾ ഒരുമിച്ച് പോകാമെന്നു പറഞ്ഞ് ഞങ്ങൾ മൊബൈൽ നമ്പർ കൈമാറി.

Thursday, July 16, 2020

നാമ്പ് (ആമുഖം)


ഒരു രാത്രി. നല്ല തലവേദനയുണ്ട്. കിടന്നാൽ ഉറക്കം വരാൻ സാധ്യതയില്ല. എന്നും വൈകിയാണ് ഉറങ്ങാറുള്ളത്. ഒരു സിനിമ കണ്ടു തീർക്കണമെന്നുണ്ട്. മൊബൈലിൽ അധികം നേരം നോക്കിയിരിക്കാനാവില്ല. തലവേദന കൂടി വരുന്നുണ്ട്. ബാം പുരട്ടിയിട്ട് ഒരു കുറവും ഇല്ല. ഷെൽഫിൽ നിന്ന് ഒരു പെനഡോൾ എടുത്ത് അകത്താക്കി. സമയം കളയാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ച് കിടന്നു. ആപ്പോഴാണ് ഫോണിൽ ഇൻസാറ്റാൾ ചെയ്ത ഒരു പുതിയ ആപ്പ് ഓർമ്മ വന്നത്. "മൈ ബുക്സ്." അതിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്. അതിൽ ഏതെങ്കിലും ഓഡിയോ ബുക്ക് ഉണ്ടോ എന്ന് നോക്കി. പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ എന്റെ ശ്രദ്ധയിൽപെട്ടു. ഈ പുസ്തകത്തെപറ്റി എവിടെയോ കേട്ടിട്ടുണ്ട്. നല്ല പുസ്തകമാണെന്നു തോന്നി. അങ്ങനെ അത് കേട്ട് കിടക്കുവാൻ തീരുമാനിച്ചു. റഷ്യൻ എഴുത്തുകാരനായ ഫിയോദർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യാൻ വരുന്ന സ്റ്റെനോഗ്രാഫർ അന്നയുടെയും കഥ. ഇത് കേട്ടുകൊണ്ട് കിടക്കുമ്പോൾ ഒരു വർഷം മുമ്പ് എന്റെ ജീവിതത്തിലുണ്ടായ കുറച്ചുകാര്യങ്ങൾ ഓർമ്മവന്നു. അതൊരു ദൈവാനുഭവമായിരുന്നോ.? അതോ സ്വാഭാവികമായി സംഭവിച്ചതാണോ? അറിയില്ല. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ ആദൃശ്യമായ ഒരു ഇടപെടൽ അതിലുണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം. ദൈവത്തോട് കൂടുതൽ അടുക്കാൻ അത് കാരണമായി. ആരോടെങ്കിലും അതെല്ലാം പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. ഒരുപക്ഷേ അവരത് വിശ്വസിക്കണമെന്നില്ല. അതുകൊണ്ട് അധികമാരോടും ഞാൻ  പറഞ്ഞിട്ടില്ല. എന്തായാലും അതെല്ലാം എഴുതിവയ്ക്കുവാന്‍ തീരുമാനിച്ചു. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും.

            എന്റെ ജീവിതത്തിലുണ്ടായ ഒരു പുതിയ തുടക്കത്തിന്റെ കഥയാണ് "നാമ്പ്". കുറവുകളേറെയുണ്ടാകാം, അതിനെല്ലാം മുൻകൂറായി ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുന്നു.

Sunday, July 12, 2020

ചില്ലുജാലകം

ഇതൊരു ചില്ലുജാലകമാണ്. പുറമെ നിന്ന് നോക്കുന്നവർക്ക് ഹൃദയത്തിന്റെ ഉള്ളറകൾ കണ്ടറിയാനുള്ള ഒരു ചെറിയ ചില്ലുജാലകം. എന്റെ പഴയ ബ്ലോഗിന്റെ പേര് "പാഴ്ചെടിയുടെ പാഴ്കിനാക്കൾ" എന്നായിരുന്നു. ഒരു പാഴ്ചെടിയുടെ എല്ലാ പാഴ്കിനാക്കളും ആതിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ., മനസ്സ് ഇപ്പോൾ ഒരു പുതുമ ആഗ്രഹിക്കുകയാണ്. കരയുന്ന മുഖത്തേക്കാൾ ചിരിക്കുന്ന മുഖം കാണുവാനാണ് എല്ലാവർക്കും ആഗ്രഹം. അതുകൊണ്ട്, പാഴായിപ്പോയ കിനാക്കളെല്ലാം ഉള്ളിലൊതുക്കി, ഉള്ളിലുള്ള കുറച്ച് യാഥാര്‍ഥ്യങ്ങൾ ഈ ചില്ലുജാലകത്തിലൂടെ നിങ്ങളെ കാണിക്കുകയാണ്.