Saturday, October 17, 2020

നാമ്പ് (ഭാഗം 5)



          ഞായറാഴ്ചക്ക് ഇനി രണ്ട് ദിവസമേയൈള്ളൂ.  മുമ്പ് പലരും എന്റെ ഇടവകയിൽ ഇങ്ങനെയൊരു കൂട്ടായ്മ തുടങ്ങാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരോരോ കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയി. ഇതും അങ്ങനെയാകുമോ എന്നൊരു പേടിയുണ്ട്. ഏജൻസിയിൽ നിന്ന് ജോലിയുടെ കാര്യത്തിന് എപ്പോഴാണ് വിളിക്കുകയെന്ന് അറിയില്ല. വിളിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പോകേണ്ടി വരും. ഞാൻ പോയാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരുനോക്കും?  എല്ലാം തുടങ്ങിവച്ച് പോയെന്ന ചീത്തപ്പേരും ഞാൻ സഹിക്കേണ്ടി വരും. എന്റെ ടെൻഷനെല്ലാം അഖിലിനോട് പറഞ്ഞു. അഖിൽ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞ് എന്നെ ധൈര്യപ്പെടുത്തി: "മുമ്പ്  പ്രെയർ ഗ്രൂപ്പുകളുടെയെല്ലാം ഫോളോ അപ് ചെയ്തിരുന്നത് സോണിൽ നിന്നായിരുന്നു. അതുകൊണ്ട് എല്ലാ ഗ്രൂപ്പുകളിലേക്കും എത്തിച്ചേരാൻ പ്രായോഗികമായ തടസ്സമുണ്ടായിരുന്നു. എന്നാലിപ്പോൾ നമ്മുടെ സോണിനെ മൂന്ന് സബ്സോണാക്കി തിരിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാ ഇടവകയിലെ പ്രയർ ഗ്രൂപ്പുകളെയും നന്നായി ശ്രദ്ധിക്കാൻ കഴിയും. ചാലക്കുടി സബ്സോണിന്റെ പൂർണ്ണ പിന്തുണ നോർത്ത് ചാലക്കുടി ജീസ്സസ് യൂത്തിനുണ്ടാകും. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല." 
                      സോൺ എന്താണ്, സബ്സോൺ എന്താണ്, എന്നൊന്നും അറിയാത്ത എനിക്ക് എന്ത് മനസ്സിലാവാനാണ്. എന്തായാലും അവരുടെയൊക്കെ പിന്തുണയുണ്ടാകും. അഖിൽ വെറുതെയൊന്നും അങ്ങനെ പറയില്ല. എങ്കിലും കാര്യങ്ങളൊന്നും അത്ര എളുപ്പമല്ല. ഇതെല്ലാം മരുഭൂമിയിൽ ഒരു ചെടി നടുന്നതുപോലെ ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ശരിക്കും ആരാണ് ഈ ചെടി നടുന്നത്? ഞാൻ നടുന്നതാണെങ്കിൽ ഉറപ്പായും വാടിപ്പോകും. പക്ഷേ ഇത് നടുന്നത് ദൈവമല്ലേ? ഒരാഴ്ച മുമ്പുവരെ എന്റെ മനസ്സിൽ പോലും ഇല്ലാതിരുന്ന കാര്യങ്ങളാണ് ഞാനിപ്പോൾ ചെയ്യുന്നത്. ഇതെല്ലാം ആർക്കുവേണ്ടിയാണ്? എനിക്കുവേണ്ടിയാണോ? അതോ ആ അദൃശ്യ ശക്തി എന്നെകൊണ്ട് ചെയ്യിക്കുന്നതാണോ? അങ്ങനെയെങ്കിൽ ഇത് നടുന്നത് ഞാനല്ല. ഇത് വളരേണ്ടത് എന്നെ ആശ്രയിച്ചുമല്ല, നടുന്നവനെ ആശ്രയിച്ചാണ്. ദൈവം നട്ടുപിടിപ്പിച്ചതിനെ ദൈവം തന്നെ വളർത്തും. ഞാനൊരു പണിക്കാരൻ മാത്രം. ഞാൻ പോയാൽ വേറെ പണിക്കാരൻ വരും. എന്നെ ഏൽപ്പിച്ച ജോലി ചെയ്യുകയെന്ന കടമ മാത്രമേ എനിക്കുള്ളൂ. അതുകൊണ്ട് ഒന്നും പേടിക്കാനില്ല.
                       കുറച്ചുകഴിഞ്ഞപ്പോൾ പിന്നെയും അഖിലിന്റെ മെസേജ് വന്നു. ഞായറാഴ്ച കുറ്റിക്കാട് പള്ളിയിൽ ബിഷപ്പ് വരുന്നുണ്ടത്രേ. അവരുടെ ഇടവകയിലെ എന്തോ വലിയ ആഘോഷമാണ്. അതുകൊണ്ട് അഖിൽ വരുമ്പോൾ വൈകും. അഖിലില്ലെങ്കിൽ പിന്നെ പ്രാർത്ഥന നയിക്കുന്നതാര്? ജീസ്സസ് യൂത്ത് എന്താണെന്നുപോലും അറിയാത്ത ഞങ്ങൾ ഒരുമിച്ച് കൂടിയിട്ട് എന്തു ചെയ്യാനാണ്. ആദ്യത്തെ ദിവസമാണ്. കാര്യങ്ങൾ നല്ല രീതിയിൽ നടന്നില്ലെങ്കിൽ തുടർന്നുള്ള ആഴ്ചകളിൽ ആരും വരില്ല. അങ്ങനെ പതിയെ ഇതും മുടങ്ങിപ്പോകും. അതുവരെയുണ്ടായിരുന്ന ധൈര്യം പതിയെ ചോർന്നില്ലാതായി. ആത്മവിശ്വാസത്തിൽ നിന്ന് നിരാശയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. ഒരു ചെറിയ കാര്യത്തിനുപോലും മനുഷ്യനെ നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിടുവാൻ കഴിയും. അതിന് അധികം സമയമൊന്നും ആവശ്യമില്ല. 
                     അങ്ങനെ ആരെ വിളിക്കണമെന്നറിയാതെ തലപുകഞ്ഞ് ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് പരിചയമുള്ള ഒരു ചേട്ടന്റെ കാര്യം ഓർമ്മ വന്നു. ജീസ്സസ് യൂത്തുമായി വളരെ ബന്ധമുള്ള ആളാണ്. മുമ്പെപ്പോഴോ ആ ചേട്ടൻ ജീസ്സസ് യൂത്തിന്റെ പ്രോഗ്രാമ്മിനെകുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചേട്ടനു  വരാൻ സാധിച്ചാൽ നന്നായിരിക്കുമെന്ന് തോന്നി. പെട്ടെന്നുതന്നെ അഖിലിനോട് അയാളെ വിളിക്കുന്നതിനെ പറ്റി ചോദിച്ചു. അവനും പരിചയമുള്ള ആളാണ്. ആ ചേട്ടൻ തന്നെ മതിയെന്ന് അഖിലും പറഞ്ഞു.  അപ്പോൾ തന്നെ അയാളെ ഫോണിൽ വിളിച്ചു. പക്ഷേ ഫോണെടുത്തില്ല. കുറച്ചുകഴിഞ്ഞപ്പോൾ തിരികെ വിളിച്ചു. കാര്യങ്ങളെല്ലാം വ്യക്തമായി സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം നലുമണിക്ക് പള്ളിയിലേക്ക് വരാമെന്ന് സമ്മതിച്ചു. മറന്നുപോകാതിരിക്കാൻ ഒന്നുകൂടെ വിളിച്ച് ഓർമിപ്പിക്കണമെന്നും പറഞ്ഞു. അങ്ങനെ ആ കാര്യത്തിനും ഒരു തീരുമാനമായി.

Tuesday, August 11, 2020

നാമ്പ് (ഭാഗം 4)

      

          അങ്ങനെ ഒരു വർഷംകൂടി അവസാനിക്കുകയാണ്. കഴിഞ്ഞവർഷം എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു? പറയത്തക്കതായി ഒന്നും ഉണ്ടായില്ല. ഒരു നല്ല ജോലി ആഗ്രഹിച്ചിരുന്നു. ഒരു ജോലി കിട്ടുകയും ചെയ്തു. പക്ഷേ അത് വെറും രണ്ട് മാസമേ ഉണ്ടായിരുന്നൊള്ളൂ. അതുകൊണ്ട് ഒന്നുമായില്ല. ഒരു തുള്ളി വെള്ളം കൊണ്ട് മരുഭൂമിയുടെ ദാഹം ശമിപ്പിക്കാൻ കഴിയുമോ? രണ്ട് മാസത്തെ ശമ്പളം കൊണ്ട് മലപോലെ നിൽക്കുന്ന ബാധ്യതകളും മാറില്ല. വേറെയൊരു ജോലിക്ക് ശ്രമിച്ചു. ഒന്നും ശരിയായില്ല. ഓരോരോ കാരണങ്ങൾകൊണ്ട് എല്ലാം മുടങ്ങിപ്പോയി. ചിലപ്പോൾ ഇന്റർവ്യൂ പാസ്സാവില്ല. ചിലപ്പോൾ ശമ്പളം കുറവായിരിക്കും. എനിക്ക് ജോലി കിട്ടിയ കമ്പനിയുടെ പ്രൊജക്റ്റുപോലും ക്യാൻസലായി പോയിട്ടുണ്ട്. ഇതൊക്കെ എന്റെ കുഴപ്പം കൊണ്ടാണോ? അറിയില്ല. എന്നെകൊണ്ട് സാധിക്കുന്നത്ര ഞാൻ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ആർക്കും അറിയില്ല. പറഞ്ഞാൽ മനസ്സിലാവുകയുമില്ല. ചിലരുടെ കണ്ണിലെങ്കിലും ജോലിയൊന്നും ചെയ്യാതെ തെക്കുവടക്കു നടക്കുന്ന ചെറുപ്പക്കാരനെന്ന സ്ഥാനം എനിക്കുണ്ട്. എനിക്കുമാത്രമല്ല, എന്നേപോലെ ധാരാളം യുവാക്കൾക്കുമുണ്ട്. എന്തുചെയ്യും? വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ജോലി കിട്ടുന്നതുവരെ. ചിലപ്പോ തോന്നും മരണം വരെയുള്ള സമരമാണ് ജീവിതമെന്ന്. ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും എന്തെങ്കിലുമൊക്കെ നേടിയെടുക്കുവാനുള്ള സമരം. ഒന്ന് നേടിക്കഴിയുമ്പോൾ മറ്റൊന്ന്. അങ്ങനെ മരണം വരെ. 
    കഴിഞ്ഞ ഒക്ടോബറിൽ ഞാനൊരു ഇന്റർവ്യൂ പാസ്സായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ജോലി കിട്ടിയെന്ന് ഉറപ്പിക്കാനാവില്ല. ഇതും കിട്ടാതിരിക്കാൻ സാധ്യതകളുണ്ട്. ഇപ്പോ രണ്ടുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. അങ്ങോട്ട് വിളിച്ചു ചോദിച്ചാൽ 'സമയമാകുമ്പോൾ അറിയിക്കാമെന്ന് ' പറയും. പാസ്സ്പോർട്ട് മുമ്പേ വാങ്ങിവയ്ക്കുന്നതുകൊണ്ട് വേറെ ജോലിക്ക് ശ്രമിക്കുവാനും പറ്റില്ല. ഏജൻസിയുടെ വിളിയും കാത്തങ്ങനെ ജീവിക്കുകയാണ്.
        എല്ലാവരെയുംപോലെ ഞാനും കഴിഞ്ഞുപോയ ഒരു വർഷത്തെ നഷ്ടങ്ങളും നേട്ടങ്ങളുമെല്ലാം പരിശോധിച്ചുനോക്കി.  എവിടെയൊക്കെയാണ് വീഴ്ച പറ്റിയത്? എവിടെയൊക്കെയാണ് നേട്ടങ്ങളുണ്ടായത്? യഥാർത്ഥത്തിൽ നേട്ടമെന്ന് പറയുന്നത് എന്താണ്? ഒരുപാട് പണമുണ്ടാക്കുന്നതാണോ നേട്ടം? പണം കൊണ്ട് സാധിക്കാത്ത എത്രയോ കാര്യങ്ങളുണ്ട് ജീവിതത്തിൽ. ഒന്നാലോചിച്ചാൽ ജീവിതത്തിൽ നഷ്ടവും നേട്ടവുമൊന്നും ഇല്ല. എല്ലാം തുല്യമാണ്. എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനൊപ്പം എന്തെങ്കിലുമൊക്കെ നഷ്ടമായിട്ടുണ്ടാകും. അതുപോലെ എന്തെങ്കിലും നഷ്ടമുണ്ടായാൽ നമ്മളറിയാത്ത എന്തെങ്കിലും നേട്ടങ്ങളും അതിലൂടെയുണ്ടാകും. നമ്മളത്  മനസ്സിലാക്കാൻ ചിലപ്പോൾ ഒരുപാട് സമയമെടുക്കും. നഷ്ടങ്ങളെപറ്റിയോ നേട്ടങ്ങളെപറ്റിയൊ ആകുലപ്പെടാതെ സന്തോഷത്തോടെ ജീവിക്കുകയെന്നതാണ് പ്രധാനം.
      ജോയ് താക്കോൽക്കാരനും ഗ്രീനു ശർമയും പുതുവത്സരദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിന് മുമ്പിൽ കിടന്ന് ആകാശത്തേക്ക് നോക്കി പറയുന്നതുപോലെ "നീ നോക്കിക്കോടാ.. രണ്ടായിരത്തി പത്തൊമ്പതിൽ മ്മള് തകർക്കും.." എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഞാനും എന്നേപ്പോലെ തൊഴിൽരഹിതരായ എന്റെ കൂട്ടുകാരും പുതിയ വർഷത്തിലേക്ക് കടന്നു. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, 
എല്ലാ പ്രാവശ്യവും പുതുവർഷത്തിലെടുക്കാറുള്ള നടക്കാത്ത തീരുമാനങ്ങൾ ഇത്തവണയില്ല. കഴഞ്ഞ വർഷത്തേക്കാൾ കുറച്ചുകൂടി നന്നായി ജീവിക്കണം. അത്രേയൊള്ളൂ. 

          അങ്ങനെ അധികം ആഘോഷങ്ങളൊന്നുമില്ലാതെ എല്ലാ വർഷത്തേയും പോലെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു. പാതിരാ കുർബ്ബാന കഴിഞ്ഞ് വീട്ടിലെത്തി; ഒന്ന് ഉറങ്ങിയെഴുന്നേറ്റു. മൊബൈൽ അടുത്ത് കിടക്കയിൽ തന്നെ ഉണ്ടായിരുന്നു. അതെടുത്ത് നോക്കി. ഇന്റർനെറ്റ് ഓൺ ചെയ്തപ്പോഴേക്കും കുറേ മെസേജുകൾ വരാൻ തുടങ്ങി. എല്ലാം ന്യൂയറിന്റെ ആശംസകളായിരുന്നു. ഇവരൊക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു? ഒരിക്കലും മെസേജ് അയക്കാത്തവർ പോലും വിശേഷപ്പെട്ട ദിവസങ്ങളിൽ ആശംസകളുമായി വരും. അല്ലാത്തപ്പോഴൊക്കെ മെസേജ് അയച്ചാൽ തിരിഞ്ഞുനോക്കാത്തവരും ആ കൂട്ടത്തിലുണ്ടാകും. എന്തെങ്കിലുമാവട്ടെ, ഇപ്പോഴെങ്കിലും അവരെന്നെ ഓർക്കുന്നുണ്ടല്ലോ. ഞാനും തിരികെ ആശംസകൾ അയച്ചു. എല്ലാവർക്കും ടൈപ്പ് ചെയ്ത് മറുപടി കൊടുത്താൽ കുറേ സമയം പോകും. അതുകൊണ്ട് ഒരാൾക്ക് അയച്ച മെസേജ് തന്നെ കോപ്പി ചെയ്ത് എല്ലാവർക്കും അയച്ചു. ആർക്കും പരാതി വേണ്ട.
      കുറച്ചുകഴിഞ്ഞപ്പോൾ 'പുതുവത്സരാശംസ'യുടെ അകമ്പടിയോടെ മുമ്പയച്ച മെസേജിനുള്ള അഖിലിന്റെ മറുപടി വന്നു. അടുത്ത ഞായറാഴ്ച ജീസ്സസ് യൂത്തിന്റെ പ്രാർത്ഥനായോഗം കൂടുന്നതിനെ പറ്റിയാണ് അവൻ ചോദിക്കുന്നത്. ഇത്ര പെട്ടെന്ന് ഇതെങ്ങനെ തുടങ്ങും. പ്രാർത്ഥനായോഗമാകുമ്പോൾ ഞാൻ മാത്രം പോരല്ലോ. വേറെ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയാകെ അഞ്ച് ദിവസമേയൊള്ളൂ. 'ഞാനൊന്ന് ആലോചിച്ചിട്ട് പറയാം.' എന്നു പറഞ്ഞു. 
       ആദ്യം വർഗ്ഗീസച്ചനോട് ചോദിക്കണം. അച്ചനെ ഫോണിൽ വിളിച്ച് സംസാരിച്ചു. അച്ചന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പ്രാർത്ഥനായോഗം കൂടുവാൻ തീരുമാനിച്ചു. അത് അഖിലിനെ അറിയിച്ചു. അപ്പോഴും ആരൊക്കെ വരുമെന്നറിയില്ല. എനിക്ക് പരിചയമുള്ളവരോടൊക്കെ പറയുവാൻ തുടങ്ങി. തുടർന്നുള്ള എല്ലാ ദിവസവും കുർബ്ബാന കഴിഞ്ഞുള്ള സമയം ഇടവകയിലെ യുവജനങ്ങളെ ലക്ഷ്യമിട്ട് ഞാൻ പള്ളിവരാന്തയിൽ നിന്നു. ഇതായിരിക്കുമോ മീൻ പിടിക്കുന്നവനെ മനുഷ്യനെ പിടിക്കുന്നവനാക്കുന്ന ദൈവത്തിന്റെ മാജിക്? 
       പള്ളിയിൽ സ്ഥിരമായി കാണാറുള്ള കുറച്ചുപേരുണ്ട്. ആദ്യം അവരോടൊക്കെ പോയി കാര്യം പറഞ്ഞു. ചിലരൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവായി. ചിലർ വരാൻ ശ്രമിക്കാമെന്ന് പറഞ്ഞു. എന്നെ ഒഴിവാക്കാൻ പറഞ്ഞതാണെന്ന് വ്യക്തം. അല്ലെങ്കിൽ പിന്നെ ഇതിൽ ശ്രമിക്കാനെന്താണുള്ളത്. സമയമാകുമ്പോൾ പള്ളിയിൽ വരണം. അത്രയല്ലേ ഒള്ളൂ. വേറെ തിരക്കുണ്ടെങ്കിൽ ഉറപ്പായും അവർ ആ കാരണം പറയും. ശ്രമിക്കാമെന്ന് പറഞ്ഞവർ വരില്ലെന്ന് ഉറപ്പിക്കാം. മുഖത്തുനോക്കി 'ഞാനില്ല' എന്ന് പറയാനുള്ള മടികൊണ്ടായിരിക്കും അവരങ്ങനെ പറഞ്ഞത്. 
       ജീസ്സസ് യൂത്ത് തുടങ്ങുവാൻ പിന്തുണ പ്രഖ്യാപിച്ച് ഏതാനും ചെറുക്കന്മാരും എന്റെ കൂടെനിന്നു. ഇടവകയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു അവർ. ഇതുകൂടാതെ വാട്സാപ്പിലൂടെയും ഫേസ്ബുകിലൂടെയും എനിക്ക് അറിയാവുന്നവരെയൊക്കെ ഈ കൂട്ടായ്മയിലേക്ക് വിളിച്ചു. അങ്ങനെ ഓരോ ദിവസവും കടന്നുപോയി. ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിലെ ഉത്‌ക്കണ്‌ഠയും കൂടിക്കൊണ്ടേയിരുന്നു.
         

Saturday, August 1, 2020

നാമ്പ് (ഭാഗം 3)


               ആ വചനം എന്റെ മനസ്സിലുടക്കി. ദൈവം എന്റെ കൂടെയുണ്ടെങ്കിൽ എനിക്കെല്ലാം ചെയ്യാൻ സാധിക്കില്ലേ? ബൈബിളിലെ പഴയ നിയമത്തിൽ ഇസ്രായേൽ ദുർബലരായിരുന്നിട്ടും യുദ്ധങ്ങൾ ജയിച്ചത് അവരുടെ കൂടെ ദൈവം ഉണ്ടായിരുന്നതുകൊണ്ടല്ലേ? ദൈവം കൂടെയില്ലാതിരുന്നപ്പോഴെല്ലാം അവർ പരാജയപ്പെടുകയും ചെയ്തു.  അതുകൊണ്ട് ദൈവം കൂടെയുണ്ടെങ്കിൽ ഞാൻ ദുർബലനാണെങ്കിലും എനിക്കെല്ലാം ചെയ്യാൻ കഴിയും.
     എങ്കിലും ഒരുപാട് സംശയങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു. ഇതൊക്കെ ഞാനെങ്ങനെ ചെയ്യും? ജീസ്സസ് യൂത്ത് എന്താണെന്നുപോലും എനിക്കറിയില്ല. അവർ ഒരുമിച്ചുകൂടുമ്പോൾ എന്തൊക്കെയാണ് ചെയ്യുന്നത്. പ്രാർത്ഥന ഉറപ്പായും ഉണ്ടാകും. ഇത്ര സന്തോഷത്തോടെ എങ്ങനെയാണവർ പ്രാർത്ഥിക്കുന്നത്?  പ്രാർത്ഥന മാത്രമേ ഉണ്ടാകൊള്ളൂ? എനിക്ക് ഒന്നും അറിയില്ല. ഈ ഞാനാണ് ഒരു സ്വപ്നം കണ്ടെന്നുകരുതി ജീസ്സസ് യൂത്ത് തുടങ്ങുന്നതിനെപറ്റി ചിന്തിക്കുന്നത്.
      പക്ഷേ, സ്വപ്നങ്ങൾ അങ്ങനെ തള്ളിക്കളയാൻ പറ്റോ. വെറുമൊരു ആട്ടിടയനായ സാന്റിയാഗോ നിധി തേടിയിറങ്ങുന്നത് ഒരു സ്വപ്നം കണ്ടിട്ടല്ലേ. ആ നിധിയോടൊപ്പം ധാരാളം അറിവും അനുഭവങ്ങളും അയാൾ സ്വന്തമാക്കുന്നുണ്ട്. പക്ഷേ അതൊരു കഥയാണ്. ഇത് ജീവിതവും. എന്തായാലും ദൈവം ആഗ്രഹിക്കുന്നതു പോലെ നടക്കട്ടെ.
          വീട്ടിലെ കുറച്ച് കാര്യങ്ങളൊക്കെ ചെയ്തതിനു ശേഷം മൊബൈലെടുത്ത് നോക്കി. ജീസ്സസ് യൂത്തിനെകുറിച്ച് അഖിലിനോട് ചോദിക്കണം. ഒരു മെസേജ് അയച്ചു. അവനത് കണ്ടില്ല. വീണ്ടും മെസേജ് അയച്ച് ശല്യം ചെയ്യേണ്ട എന്ന് തീരുമാനിച്ചു. ചിലപ്പോ എന്തെങ്കിലും തിരക്കിലാവും. പ്രോഗ്രാം കഴിഞ്ഞാലും അവിടെ എന്തെങ്കിലുമൊക്കെ പണിയുണ്ടാകും. അല്ലെങ്കിൽ എപ്പോഴും അവൻ ഓൺലൈനിൽ ഉണ്ടാകാറുള്ളതാണ്. എന്നാൽ പിന്നെ ഷെറിനോട് ചോദിച്ചാലോ? അവളിപ്പോൾ വേദപാഠം പഠിപ്പിക്കാൻ പോയിട്ടുണ്ടാകും. എന്നാലും മെസേജ് അയച്ചിടാം. കാണുമ്പോൾ മറുപടി തരട്ടെ.
        ഉച്ചയൂണ് കഴിഞ്ഞ് കുറച്ചുനേരം കിടക്കാമെന്നു കരുതി മുറിയിലേക്കുപോയി. മൊബൈലെടുത്ത് നോക്കിയപ്പോൾ ഷെറിന്റെ മെസേജ് വന്നിട്ടുണ്ട്. ഞാനവളോട് ചോദിച്ചു.
    "നിന്റെ പള്ളിയിലെ ജീസ്സസ് യൂത്തിൽ എത്രപേരുണ്ട്?"
    "ഇപ്പോ അധികമില്ല. ആകെ ഇരുപത്തിയഞ്ചുപേരോളം ഉണ്ട്."
     "അവിടെ നിങ്ങൾ എന്തൊക്കെയാ ചെയ്യുന്നേ.? പ്രെയർ ഗ്രൂപ്പ് മാത്രേയൊള്ളൂ.?"
     "അല്ല..!" എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവൾ ചോദിച്ചു. "എന്തേ? അവിടെ തുടങ്ങാനാണോ?"
             ഇവളിത് എങ്ങനെ മനസ്സിലാക്കി? ചിലപ്പോൾ പതിവില്ലാതെ ചോദിച്ചതുകൊണ്ടായിരിക്കും.
       ചെറിയ വിഷമത്തോടെ ഞാൻ പറഞ്ഞു. "ഞാൻ മാത്രം വിചാരിച്ചാൽ ഇവിടെയൊന്നും നടക്കില്ല."
     "സ്വാഭാവികം." അവൾ പറഞ്ഞു. 

               വൈകുന്നേരമായപ്പോൾ ഞാൻ കുർബ്ബാനക്കു പോകാനൊരുങ്ങി.  ഞാൻ നേരത്തെ തയ്യാറായി. ധാരാളം സമയമുള്ളതുകൊണ്ട് ഒരു ചായയിട്ട് കുടിച്ച് ഉമ്മറത്തിരുന്നു. അപ്പച്ചൻ അകത്ത് ടിവി കണ്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. അകത്തിരുന്നുകൊണ്ട് അപ്പച്ചൻ എന്നോട് പറഞ്ഞു. " കുർബ്ബാന കഴിഞ്ഞ് അവിടൊന്നും കറങ്ങി നടക്കരുത് വേഗം വരണം. അങ്കമാലിയിലേക്ക് പോകാനുള്ളതാ."
           ഞാനത് മറന്നിരിക്കായിരുന്നു. ഇന്ന് അങ്കമാലിയിലെ സബിനോസ് ചേട്ടന്റെ കല്യാണ തലേന്നാണ്. അവർക്ക് അധികം ബന്ധുക്കളില്ല. അതുകൊണ്ട് ഞങ്ങൾ ഉറപ്പായും പോകണം. 
       "ആ.., ഞാൻ വരാം. പോകാറാകുമ്പോ വിളിച്ചാ മതി. ഞാനിന്ന് മൊബൈലെടുക്കുന്നുണ്ട്." ഞാൻ പറഞ്ഞു.
           കുർബ്ബാനക്ക് ഇനിയും സമയമുണ്ട്. എന്നാലും നേരത്തേ പോകാമെന്നു കരുതി. അൾത്താരയിൽ കയറണം. ചിലപ്പോൾ ലേഖനം വായിക്കേണ്ടിവരും.
         പയ്യെ നടന്ന് ഞാൻ പള്ളിയിലെത്തി. കപ്യാര് നേരത്തേ എത്തിയിട്ടുണ്ട്. സ്കൂട്ടർ അവിടെ ഇരിപ്പുണ്ട്. നേരെ സങ്കീർത്തിയിലേക്കു കയറി. അച്ചന് കുർബ്ബാനക്കിടാനുള്ള വസ്ത്രങ്ങൾ ഒരുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു കപ്യാര്.  കുർബ്ബാനയിൽ വായിക്കേണ്ട ഭാഗം അതിനിടെ എനിക്ക് കാണിച്ചുതന്നു. ഞാനത് മനസ്സിൽ ഒരുവട്ടം വായിച്ചു. തെറ്റ് വരാൻ പാടില്ലാലോ. ഒരു പ്രാവശ്യം വായിച്ചാൽ മതി പിന്നെ തെറ്റില്ല.
       അപ്പോഴേക്കും വർഗ്ഗീസച്ചൻ സങ്കീർത്തിയിലേക്ക് കയറിവന്നു. കുർബ്ബാനയ്ക്കു ശേഷമുള്ള യുവജനങ്ങളുടെ മീറ്റിങ്ങിനെ പറ്റി എന്നോട് പറഞ്ഞു. അപ്പോഴാണ് ആ കാര്യം ഞാൻ ഓർക്കുന്നത്. മുമ്പെപ്പോഴോ അച്ചൻ അറിയിപ്പിൽ അതിനെപറ്റി പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കതിൽ പങ്കെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അങ്കമാലിയിലേക്ക് പോകണം.
       ഞാൻ അച്ചനോട് പറഞ്ഞു. "അച്ചാ., എനിക്ക് മീറ്റിങ്ങിന് നിൽക്കാൻ പറ്റില്ല. അങ്കമാലിക്ക് പോണം. ഒരു ഫങ്ഷനുണ്ട്."
     അച്ചൻ ഒന്നും പറയാതെ എന്നെയൊന്ന് നോക്കി. ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെന്ന് മുഖം കണ്ടാലറിയാം.
    ഒരു നിമിഷം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു: "ഞാൻ കുറച്ചുനേരം മീറ്റിങ്ങിൽ ഇരിക്കാം. പക്ഷേ, അപ്പച്ചൻ വിളിക്കുമ്പോൾ പോകേണ്ടിവരും."
     അച്ചൻ ഗൗരവത്തോടെ സമ്മതം മൂളി.
         കുർബ്ബാന കഴിഞ്ഞ് നേരെ പള്ളിയകത്തേക്കുപോയി. മീറ്റിങ്ങിന് അധികമാരും വന്നിട്ടില്ല. അച്ചനിത്ര കാര്യമായിട്ട് പറഞ്ഞിട്ടും ഞാനടക്കം ആകെ ഒമ്പതുപേരാണ് വന്നത്. മീറ്റിങ് നയിക്കുന്നത് ബേബിച്ചൻ ബ്രദറാണ്. ബ്രദർ എന്റെ പുതിയ അയൽക്കാരനാണ്. താമസം മാറി വന്നിട്ട് അധികം ആയിട്ടില്ല. പോട്ടയിലും ഡിവൈനിലുമൊക്കെ ധ്യാനിപ്പിക്കാൻ പോകുന്ന ആളാണ്. 
         ബ്രദർ മീറ്റിങ് ആരംഭിച്ചു. മീറ്റിങ് എന്നൊന്നും പറയാൻ പറ്റില്ല. ഇടവകയിലെ യുവജനങ്ങളെ ഒന്ന് ഉഷാറാക്കാനുള്ള ബ്രദറിന്റെ ശ്രമമാണ്. അദ്ദേഹം കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോഴേക്കും അപ്പച്ചൻ എന്നെ ഫോണിൽ വിളിച്ചു. ഞാൻ ബ്രദറിനോട് കൈകൊണ്ട് ആംഗ്യം കാണിച്ച് പുറത്തേക്കിറങ്ങി. കുറച്ച് ചേട്ടൻമാരോട് സംസാരിച്ചുകൊണ്ട് വർഗ്ഗീസച്ചൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
     അച്ചന്റെയടുത്ത് ചെന്ന് ഞാൻ പറഞ്ഞു: "അച്ചാ.., ഞാൻ പോവാണ്. അപ്പച്ചൻ വിളിച്ചു."
        "എത്ര പേര് വന്നിട്ടുണ്ട്?" അച്ചനെന്നോട് ചോദിച്ചു.
    ഞാനൊന്ന് ആലോചിച്ചിട്ട് പറഞ്ഞു. "ഒമ്പത് പേരുണ്ടാവും."
      "നമ്മുടെ ഇടവകയിൽ ഇത്ര പിള്ളേരുണ്ടായിട്ട് ആകെ ഒമ്പത് പേര് വന്നുള്ളു അല്ലേ."
       എന്തു പറയണമെന്നറിയാതെ ഞാൻ അച്ചനെ നോക്കി നിന്നു. പെട്ടെന്ന് എനിക്ക് ജീസസ് യൂത്തിന്റെ കാര്യം ഓർമ്മ വന്നു. ഇപ്പൊ അത് അച്ചനോട് പറയാൻ പറ്റിയ അവസരമാണ്. ഇപ്പൊ പറഞ്ഞില്ലെങ്കിൽ ഇനി ചിലപ്പോ ഒരു അവസരം കിട്ടിയില്ലെന്നുവരാം. അധികം ആലോചിക്കാൻ നിൽക്കാതെ പെട്ടെന്നുതന്നെ അച്ചനോട് ചോദിച്ചു. "അച്ചാ., നമുക്കിവിടെ ജീസസ് യൂത്ത് തുടങ്ങിയാലോ?"
        ഇവിടെയുള്ള സംഘടനയിൽ തന്നെ ആരും വരുന്നില്ല. അതുകൊണ്ട് അച്ചനത് സമ്മതിക്കാൻ ഒട്ടും സാധ്യതയില്ല. ആ ഒരു നിമിഷത്തിലുണ്ടായ ആവേശത്തിൽ അറിയാതെ ചോദിച്ചുപോയതാണ്. 
       ഒന്ന് ആലോചിച്ചിട്ട് അച്ചൻ പറഞ്ഞു: " തുടങ്ങാം, പക്ഷേ പിള്ളേര് വരോ?"
          "വരുന്നവർ മതി., അധികം ആളുകളൊന്നും വേണ്ട. അഞ്ചു പേരുണ്ടെങ്കിൽ നമുക്ക് അതുമതി."
         "എന്നാ നമുക്ക് തുടങ്ങാം., നീ അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്ക്."
       "ശരി അച്ചാ., ഞാൻ കാര്യങ്ങളെല്ലാം അന്വേഷിച്ചിട്ട് പറയാം. എനിക്കിപ്പോൾ കുറച്ച് തിരക്കുണ്ട്." എന്നു പറഞ്ഞ് ഞാൻ വേഗം സ്ഥലം വിട്ടു. എന്തോ സുഖമുള്ളൊരു ഭാരമെടുത്ത് തലയിൽ വച്ച പോലെയാണ് എനിക്കപ്പോൾ തോന്നിയത്.
         വീട്ടിൽ ചെന്ന് പെട്ടെന്നുതന്നെ ബൈക്കെടുത്ത് ഞങ്ങൾ അങ്കമാലിയിലേക്ക് പോയി. ഇരുട്ടായതുകൊണ്ടും അധികമൊന്നും അവിടേക്ക് പോയിട്ടില്ലാത്തതുകൊണ്ടും ഒരുപാട് ചുറ്റിക്കറങ്ങിയാണ് ഞങ്ങൾ കല്യാണവീട്ടിലെത്തിയത്. എനിക്കറിയാത്ത കുറേ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നു. അപ്പച്ചൻ എല്ലാവരെയും അവരറിയാതെ തന്നെ എനിക്ക് പരിചയപ്പെടുത്തിതന്നു. പക്ഷേ ഒന്നും തലയിൽ കേറുന്നുണ്ടായിരുന്നില്ല. എല്ലാവരോടും പരിചയമുള്ള പോലെ തന്നെ ഞാൻ പെരുമാറി.
        ചടങ്ങുകളെല്ലാം കഴിഞ്ഞു. നല്ല വിശപ്പുണ്ട്. ഭക്ഷണം വിളമ്പി തുടങ്ങി. പക്ഷേ, ആദ്യം പോയിരുന്ന് കഴിക്കാനൊരു മടി. മറ്റുമള്ളവരെന്ത് വിചാരിക്കും. ഒന്നും വിചാരിക്കേണ്ട കാര്യമില്ല. ആ സമയത്ത് വിശപ്പിനേക്കാൾ എനിക്കു വലുത് അനാവശ്യമായ ആത്മാഭിമാനമായിരുന്നു. അതുകൊണ്ട് കുറച്ചു നേരം കൂടി വിശപ്പ് സഹിക്കാൻ തീരുമാനിച്ചു.
        അപ്പച്ചൻ എല്ലാ ബന്ധുക്കളോടും സംസാരിച്ചുകൊണ്ട് നടക്കുന്നുണ്ട്. ഞാൻ ആരോട് എന്ത് സംസാരിക്കാനാണ്? എന്റെ പ്രായക്കാർ അധികമാരും ഇല്ല. പിന്നെയും മൊബൈലെടുത്ത് കുത്തിക്കൊണ്ടിരിക്കാൻ തുടങ്ങി. ഒറ്റയ്ക്കാകുമ്പോൾ മൊബൈലൊരു നല്ല സുഹൃത്താണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുഞ്ഞുനാള് തൊട്ട്  ഇന്നേവരെയുള്ള എല്ലാ കൂട്ടുകാരും ഈ ചെറിയ കണ്ണാടിത്തുണ്ടിൽ ലഭ്യമാണ്. അടുത്തുള്ളവനും അമേരിക്കയിലുള്ളവനും ഈ കണ്ണാടിച്ചില്ലിനുള്ളിലുണ്ട്. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ഈ കണ്ണാടി ചില്ലിൽ നിന്ന് ആരും പുറത്തേക്കിറങ്ങി വരില്ല.
       പെട്ടെന്നാണ് പള്ളിയിൽ വച്ച് അച്ചനോട് സംസാരിച്ച കാര്യങ്ങൾ ഓർമ്മ വന്നത്. വിശ്വസിക്കാനാകുന്നില്ല. ഇത്ര പെട്ടെന്ന് അച്ചനോട് അതേപ്പറ്റി സംസാരിക്കാൻ സാധിക്കുമെന്നോ അച്ചനത്  സമ്മതിക്കുമെന്നോ വിചാരിച്ചതല്ല. ശരിക്കും ഇതെല്ലാം ദൈവഹിതമായിരിക്കോ? ഇന്ന് പുലർച്ചെ കണ്ട സ്വപ്നത്തിന്റെ ആദ്യ ഘട്ടം വൈകുന്നേരമായപ്പോഴേക്കും പൂർത്തിയായിരിക്കുന്നു. ഇനി എന്തൊക്കെയാണ് ചെയ്യേണ്ടത്? ഒന്നും അറിയില്ല. അച്ചൻ സമ്മതിച്ച കാര്യമെല്ലാം വാട്സാപ്പിലൂടെ ഷെറിനെ അറിയിച്ചു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവൾ ഉടനെ അറിയിക്കാമെന്നും പറഞ്ഞു.

Friday, July 31, 2020

കൈവിളക്ക്

ഉണരുമീ പുലരിയിൽ നിൻ മുഖം കാണുവാ-
നണയുന്നു ഞാനിന്ന് തവസന്നിധേ.
ഉരുകുമീ നേരത്ത് ഉണരുന്ന പ്രാർത്ഥന
കേൾക്കണേ നീയെന്റെ തമ്പുരാനേ.

ഇരുളുന്ന വേളയിൽ തെളിയുന്ന ദീപമാ-
യണയണേ നീയെന്റെ വീഥികളിൽ.
തെളിയണേയെൻ ദീപം നിൻ സ്നേഹജ്വാലയാ-
ലണയാതെയെന്നും നിൻ കൈവിളക്കായ്.

ഉരുകിയൊഴുകുന്ന മെഴുതിരി നാളമായ്
തവ ജ്യോതി മന്നിൽ പ്രകാശിച്ചിടാൻ
ഇടയാക്കണേയെന്നും നിന്റെ കൈക്കുഞ്ഞിനെ
ഉയരുന്ന കാറ്റിൽ ഉലഞ്ഞിടിതെ.




Sunday, July 26, 2020

നാമ്പ് (ഭാഗം 2)

         പിന്നീടാണ് അഖിൽ ജീസ്സസ് യൂത്താണെന്നൊക്കെ ഞാനറിയുന്നത്. ജീസ്സസ് യൂത്തിന്റെ പ്രോഗ്രാമുകളെപറ്റി അവൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയൊരിക്കൽ ആറ് മണിക്കൂർ ആരാധനയിൽ ജീസ്സസ് യൂത്ത് പ്രാർത്ഥിക്കുന്നതിനെകുറിച്ചുള്ള ഒരു വാട്സാപ്പ് സ്റ്റാറ്റസ് കണ്ടു. അതിനെപറ്റി ഞാൻ അഖിലിനോട് തിരക്കി. അവൻ അതെല്ലാം ഒരു സംശയം പോലും ശേഷിക്കാത്തവിധം ശബ്ദ സന്ദേശത്തിലൂടെ എനിക്കു വിവരിച്ചുതന്നു.  മറുപടിയായി "ഒകെ" മാത്രമേ എനിക്കു പറയേണ്ടിവന്നുള്ളൂ. ആറ് മണിക്കൂർ തുടർച്ചയായി തിരുസന്നിധിയിൽ, അങ്ങനെ ഒരു വർഷം മുഴുവൻ, ഒരു ദിവസം പോലും മുടങ്ങാതെ ഓരോ ജീസ്സസ് യൂത്തും മാറിമാറിയിരുന്ന് പ്രാർത്ഥിക്കും. ഭയങ്കരം തന്നെ. ഒരു മണിക്കൂർ പോലും തുടർച്ചയായി പ്രാർത്ഥിക്കുവാൻ സാധിക്കാത്ത എനിക്ക് അതൊരു വലിയ കാര്യമായിതന്നെ തോന്നി. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അഖിൽ എന്നോട് ആറ് മണിക്കൂർ ആരാധനയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടു. അതിൽ നിന്ന് ഒഴിവാകാൻ ഞാൻ കാരണങ്ങൾ കണ്ടെത്തി. എന്നാൽ ഫലമൊന്നുമുണ്ടായില്ല. അത് ഒഴിവാക്കിയിട്ട് എനിക്ക് വേറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജോലിയും കൂലിയുമൊന്നും ഇല്ല. കടങ്ങൾ ഒരുപാടുണ്ട്. ജോലി അന്വേഷിച്ചിട്ട് കിട്ടാത്തതിന്റെ ടെൻഷൻ വേറെ. "മറ്റെവിടെയുമല്ലാലോ എന്റെ ദൈവത്തിന്റെ കൂടെയിരിക്കാനല്ലേ. എന്റെ സങ്കടങ്ങൾ കണ്ട് ദൈവം ഒരു ജോലി ശരിയാക്കി തന്നാലോ. എന്നെകൊണ്ട് ഇങ്ങനെയെങ്കിലും ആർക്കെങ്കിലും ഒരുപകാരമുണ്ടാകട്ടെ." എന്നൊക്കെ മനസ്സിൽ ചിന്തിച്ച് ഞാൻ സമ്മതിച്ചു. എനിക്കത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. ഒരിടത്ത് തന്നെ ആറ് മണിക്കൂർ എങ്ങനെ ഇരിക്കും. അതും പ്രാർത്ഥിച്ചുകൊണ്ട്. ഉറക്കം വരില്ലേ. ദാഹിക്കില്ലേ. അത്രേം നേരം എന്താ പ്രാർത്ഥിക്കാ. ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു. ഞാൻ ശ്രമിച്ചുനോക്കാമെന്ന് അഖിലിനോട് പറഞ്ഞു. ഈ പ്രാർത്ഥനകളുടെ മേൽനോട്ടം വഹിച്ചിരുന്നത് കുറ്റിക്കാടുള്ള ഷെറിൻ ആയിരുന്നു. ഇതിനോടകം അഖിൽ എന്റെ നമ്പർ അവൾക്ക് കൈമാറിയിരുന്നു. അവൾ വാട്സാപ്പിലൂടെ വേണ്ട നിർദേശങ്ങൾ തന്നു. രാവിലെ വിളിച്ച് എല്ലാം ഒന്നുകൂടി വ്യക്തമാക്കിതന്നു. അങ്ങനെ ഞാനും ആ വലിയ പ്രാർത്ഥനായജ്ഞത്തിന്റെ ഭാഗമായി. പിന്നെയും പലദിവസങ്ങളിൽ ആരും പ്രാർത്ഥിക്കാനില്ലാത്ത അവസരങ്ങൾ വന്നപ്പോൾ ആറുമണിക്കൂർ ആരാധനയ്ക്ക് ഷെറിൻ എന്നെ വിളിച്ചു. പറ്റില്ലെന്ന് പറയാൻ എനിക്ക് കാരണങ്ങളൊന്നും ഇല്ലായിരുന്നു. മാത്രമല്ല, ദിവ്യകാരുണ്യത്തിലൂടെ ഈശോയുടെ സ്നേഹം  ഞാനും അനുഭവിച്ചു തുടങ്ങിയിരുന്നു. എനിക്ക് സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഞാൻ ആരാധനയിലിരുന്നു. അങ്ങനെ പതിയെ ഷെറിനും എന്റെ നല്ല സുഹൃത്തായിമാറി.

         കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ജീസ്സസ് യൂത്ത് കേരള കോൺഫറൻസ് എന്ന ഒരു പ്രോഗ്രാം നടക്കായിരുന്നു. കേരളത്തിലുള്ള എല്ലാ ജീസ്സസ് യൂത്തൂം ഓരുമിച്ചുകൂടുന്ന ഒരു വലിയ പ്രോഗ്രാം.  അത് ഇന്നലെ അവസാനിച്ചു. അഖിൽ അതിൽ പങ്കെടുക്കാൻ പോയിരിക്കാണ്. ഷെറിൻ പോയിട്ടില്ല. അവർ അതിന്റെ കുറേ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. സംഭവം കൊള്ളാം. ഡാൻസ്, പാട്ട്, ഫുൾ അടിച്ചുപൊളി. ആ പ്രോഗ്രാമിന്റെ ഭാഗമായി തട്ടിൽ പിതാവ് പ്രസംഗത്തിൽ സംസാരിക്കുന്നതിന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കണ്ടു. അതിൽ പിതാവ് ഇങ്ങനെ പറഞ്ഞു: "ജീസ്സസ് യൂത്ത് തൊട്ടവർക്കൊക്കെ സ്നേഹത്തിന്റെ ചൊറിച്ചിലുണ്ട്." എത്ര ലളിതമായ, മനോഹരമായ പ്രയോഗം. "സ്നേഹത്തിന്റെ ചൊറിച്ചിൽ." ആ വാക്കുകൾ എന്നെ ഏറെ സ്പർശിച്ചു. പിതാവ് പറഞ്ഞത് ശരിയാണെന്ന് എനിക്കു തോന്നി. എനിക്കിപ്പോ ജീസ്സസ് യൂത്തിലെ രണ്ടുപേരെ മാത്രമേ അറിയൂ. ആ രണ്ടുപേരിലും സ്നേഹത്തിന്റെ ഈ ചൊറിച്ചിൽ ഞാൻ കണ്ടിട്ടുണ്ട്.  ചിലപ്പോ അതൊക്കെ ആലോചിച്ച് കിടന്നിട്ടാവും ഞാൻ ജീസ്സസ് യൂത്ത് പ്രെയർ ഗ്രൂപ്പിനെ സ്വപ്നത്തിൽ കണ്ടത്. അതും യുവജനങ്ങളൊന്നും സജീവമല്ലാത്ത എന്റെ ഇടവകയിൽ. ഇതൊക്കെ എങ്ങനെ സംഭവിക്കും.




                    ഞാൻ ആലോചനളെല്ലാം അവസാനിപ്പിച്ച് കിടക്കയിൽ നിന്ന് എഴുന്നേറ്റു. മൊബൈലിൽ സമയം നോക്കി. ഏഴുമണി കഴിഞ്ഞു. അപ്പച്ചനും അമ്മച്ചിയും കുർബ്ബാന കഴിഞ്ഞ് വന്നിട്ടില്ല. മൊബൈൽ അവിടെതന്നെവച്ച് രൂപക്കൂടിനടുത്തേക്ക് നടന്നു. ഉറക്കച്ചുവയോടെ കൈകൂപ്പി ഒന്നുകൂടി കുരിശുവരച്ച്  പ്രാർത്ഥിച്ചു. "ഈശോയെ., ജീസ്സസ് യൂത്തൊക്കെ എനിക്കും ഇഷ്ടാണ്. പക്ഷേ ഞാൻ മാത്രം വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല." എന്നിട്ട് വചനപ്പെട്ടിയിൽ നിന്ന് ഒരു വചനമെടുത്ത് വായിച്ചു. 
"ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ."
പുറപ്പാട്‌ 18 : 19


Tuesday, July 21, 2020

നാമ്പ് (ഭാഗം 1)

ഏറെ സുപരിചിതമായ എന്റെ ദേവാലയം. കൂടെ കുറച്ച് കൂട്ടുകാർ. ആരുടെയും മുഖം വ്യക്തമല്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരു പ്രാർത്ഥന യോഗം അവസാനിപ്പിച്ച് പിരിയുന്ന രംഗം. 
എന്തോ ശബ്ദം കേട്ട് പെട്ടെന്ന് കണ്ണ് തുറന്നു. ശരിയായി ഉറക്കം കിട്ടാത്തതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു.  ഉറക്കമെങ്ങനെ കിട്ടാനാണ്, എന്നും പാതിരാവരെ മൊബൈലും നോക്കി കിടക്കും. ഏറെ വൈകിയാണ് ഉറങ്ങാറുള്ളത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നുന്നില്ല. പക്ഷെ എഴുന്നേൽക്കാതെ നിവൃത്തിയില്ല. ഇന്ന് ഞായറാഴ്ച്ചയാണ്. അപ്പനും അമ്മയും പള്ളിയിൽനിന്ന് വരുന്നതിനു മുമ്പേ എഴുന്നേൽക്കണം. ഇറച്ചി വാങ്ങാൻ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. വൈകിയാൽ തിരക്ക് കൂടും. സമയം എത്രയായെന്നറിയില്ല. മൊബൈലാണെങ്കിൽ ചാർജ്ജ് ചെയ്യാൻ വച്ചേക്കാണ്. അങ്ങനെ എഴുന്നേൽക്കാൻ തീരുമാനിച്ചു. കുരിശ് വരച്ച് കിടക്കയിൽ തന്നെ ഇരിന്നു. ഉറക്കത്തിൽ കണ്ട സ്വപ്നത്തിലെ രംഗങ്ങൾ മനസ്സിൽ മിന്നിമറയുന്നു. "എന്താണത്.? ചേട്ടൻമാരുടെ പ്രെയർ ഗ്രൂപ്പാണോ..? ഏയ്.. അല്ല., അതിന് ഞാൻ പോവാറില്ല. മാത്രമല്ല അതിൽ ചെറുപ്പക്കാരൊന്നും ഉണ്ടാകാറുമില്ല. പിന്നെന്താ അത്.? ജീസ്സസ് യൂത്താണോ..? അറിയില്ല."
 പണ്ട് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഒരു പ്രോഗ്രാമ്മിന് പോയിട്ടുണ്ട്. അതുകഴിഞ്ഞ് രണ്ടോ മൂന്നോ തവണ പള്ളിയിൽ ജീസ്സസ് യൂത്ത് കൂടിയിട്ടുണ്ട്. പിന്നെ അത് മുടങ്ങിപ്പോയി. ഇപ്പോ പള്ളിയിൽ ഒരു യൂത്തും ഇല്ല. യുവജനസംഘടനകളൊന്നും സജീവമല്ല. സി എൽ സി ഉണ്ട്. പക്ഷേ, അതിൽ എന്റെ പ്രായക്കാർ ആരും ഇല്ല. അതുകൊണ്ട് പോകാൻ മടിയാണ്. ഇനി ജീസ്സസ് യൂത്ത് തുടങ്ങിയാൽ തന്നെ ആരും വരില്ല. ആർക്കും സമയമുണ്ടാവില്ല.  ഞാനിപ്പോ എന്തിനാ ജീസ്സസ് യൂത്തിനെപറ്റി ചിന്തിക്കുന്നേ.? ഞാനും ആ സംഘടനയും തമ്മിൽ ബന്ധമൊന്നും ഇല്ല. പക്ഷേ, എനിക്കിപ്പോ ജീസ്സസ് യൂത്തിലെ രണ്ട് കൂട്ടുകാരുണ്ട്. അഖിലും ഷെറിനും.

                      ഏതാണ്ട് ആറു മാസം മുമ്പാണ് അഖിലിനെ പരിചയപ്പെട്ടത്. അത് അമ്മയുടെകൂടെ അട്ടപ്പാടിയിൽ വട്ടായിലച്ചന്റെ ഏകദിന ധ്യാനത്തിന് പോയപ്പോഴായിരുന്നു. അതൊരു ഒന്നൊന്നര യാത്രയായിരുന്നു. മലയും ചുരവുമൊക്കെ കയറിയുള്ള ഒരു യാത്ര.  ആദ്യമായിട്ടാണ് ഞാൻ അങ്ങോട്ട് പോകുന്നത്. കൂടെ ജോലിചെയ്യുന്ന ടീച്ചറുടെകൂടെ അമ്മ ബസിന്റെ മുമ്പിലത്തെ സീറ്റിൽ പോയിരുന്നു. എനിക്ക് പുറകിൽ ജനലിനോട് ചേർന്നുള്ള ഒരു സീറ്റ് കിട്ടി.  എന്റെയടുത്തുള്ള സീറ്റിൽ ഇരുന്നത് ഡെയ്ൽ ആയിരുന്നു. അവനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. കുറച്ചുനാൾ അവൻ കൊയമ്പത്തൂര് നിന്നാണ് പഠിച്ചത്. ഇപ്പോ നാട്ടിലുണ്ട്. ഞങ്ങൾ തമാശയൊക്കെ പറഞ്ഞ് അടിച്ചുപൊളിച്ച് പോയി. തിരികെ വന്നപ്പോൾ ഞാൻ ആദ്യം സീറ്റിൽ പോയിരുന്നു. ഡെയ്ൽ പുറത്ത് കാറ്റുംകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരുത്തൻ ഒരു വില്ലനെപ്പോലെ എന്റെയടുത്ത് വന്നിരുന്നത്. എന്റെ സുഹൃത്തിന്റെ സീറ്റ് കൈക്കലാക്കിയവനെ വില്ലനെന്നല്ലാതെ പിന്നെന്താ വിളിക്കാ. എനിക്കത് തീരെ ഇഷ്ടപെട്ടില്ല. "ഈ സീറ്റിലൊരാളുണ്ട്." ഞാൻ പറഞ്ഞു. അവൻ ഒന്നും സംഭവിക്കാത്ത പോലെ ശാന്തനായിരുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു : "എന്റെ സീറ്റ് മുമ്പിലായിരുന്നു. ഇപ്പോഴവിടെ ഒരു ചേച്ചി വന്നിരുന്നു. ഞാനെങ്ങനാ അവരോട് മാറിയിരിക്കാൻ പറയാ. അതാ ഞാൻ ഇങ്ങോട്ട് വന്നേ." എന്തെങ്കിലുമാവട്ടെ എന്ന മനസ്സോടെ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഡെയ്ൽ അവിടെ കാറ്റും കൊണ്ട് നിൽപ്പുണ്ടായിരുന്നു. "ഈ ആളുകളൊക്കെ എന്താ ഇങ്ങനെ. എല്ലാവർക്കും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നൂടെ. എല്ലാർക്കും വന്നപോലെ തന്നെ ഹാപ്പിയായി തിരികെ പോവാലോ. ഇനി ഡെയ്ൽ എവിടെ ഇരിക്കും. എവിടെയെങ്കിലും ഒരു സീറ്റ് കിട്ടാതിരിക്കില്ല." ഞാൻ മനസ്സിൽ ആലോചിച്ചു. ഡെയ്ലിന് കുറച്ചുനീങ്ങി ഒരു സീറ്റ് ലഭിച്ചു. ബസിൽ ആകെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട വ്യസനത്തോടെ ഞാൻ യാത്രതിരിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അടുത്തിരുന്നവനെ പരിചയപ്പെട്ടു. അവന്റെ പേര് അഖിൽ. വീട് കുറ്റിക്കാടാണ്. കുറ്റിക്കാടെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്. ഞാൻ രണ്ടു വർഷം കുറ്റിക്കാട് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ട്. അവനും അതേ സ്കൂളിലാണ് പഠിച്ചത്. കുറച്ചുനേരം അവനോട് സംസാരിച്ചു. പിന്നെ ജനലിലൂടെ വഴിയോരകാഴ്ചകൾ കണ്ടിരുന്നു. ഉച്ചകഴിഞ്ഞെങ്കിലും ഹൈറേഞ്ചിലെ തണുത്ത കാറ്റ് ബസിന്റെ ജനലിലൂടെ അകത്തേക്ക് വീശുന്നുണ്ടായിരുന്നു.  ചെറുതായൊന്ന് മയങ്ങിപ്പോയി. ഉണർന്നപ്പോൾ വണ്ടി നിറുത്തിയിരിക്കുന്നു. എല്ലാവരും ചായകുടിക്കാൻ ഇറങ്ങി.  ചായകുടിയൊക്കെ കഴിഞ്ഞ് വീണ്ടും യാത്രയാരംഭിച്ചു. പതിയെ പതിയെ അഖിലുമായി ചങ്ങാത്തം സ്ഥാപിച്ചു. സന്ധ്യയായപ്പോൾ എല്ലാവരുംകൂടി കുറച്ചുനേരം പ്രാർത്ഥിച്ചു. അതിനുശേഷം ബസിൽ ഉണ്ടായിരുന്ന യുവാക്കളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ആരഭിച്ചു. എല്ലാവരെക്കൊണ്ടും പാട്ടുകൾ പാടിപ്പിക്കുകയെന്നതായിരുന്നു പ്രധാന പരിപാടി. അങ്ങനെ അടിച്ചുപൊളിച്ച് യാത്ര അവസാനിക്കാറായി. വിചാരിച്ച പോലെയല്ല. അഖിൽ നല്ല പയ്യനാണ്. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത് . അടുത്ത തവണ പോകുമ്പോൾ ഒരുമിച്ച് പോകാമെന്നു പറഞ്ഞ് ഞങ്ങൾ മൊബൈൽ നമ്പർ കൈമാറി.

Thursday, July 16, 2020

നാമ്പ് (ആമുഖം)


ഒരു രാത്രി. നല്ല തലവേദനയുണ്ട്. കിടന്നാൽ ഉറക്കം വരാൻ സാധ്യതയില്ല. എന്നും വൈകിയാണ് ഉറങ്ങാറുള്ളത്. ഒരു സിനിമ കണ്ടു തീർക്കണമെന്നുണ്ട്. മൊബൈലിൽ അധികം നേരം നോക്കിയിരിക്കാനാവില്ല. തലവേദന കൂടി വരുന്നുണ്ട്. ബാം പുരട്ടിയിട്ട് ഒരു കുറവും ഇല്ല. ഷെൽഫിൽ നിന്ന് ഒരു പെനഡോൾ എടുത്ത് അകത്താക്കി. സമയം കളയാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ച് കിടന്നു. ആപ്പോഴാണ് ഫോണിൽ ഇൻസാറ്റാൾ ചെയ്ത ഒരു പുതിയ ആപ്പ് ഓർമ്മ വന്നത്. "മൈ ബുക്സ്." അതിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്. അതിൽ ഏതെങ്കിലും ഓഡിയോ ബുക്ക് ഉണ്ടോ എന്ന് നോക്കി. പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ എന്റെ ശ്രദ്ധയിൽപെട്ടു. ഈ പുസ്തകത്തെപറ്റി എവിടെയോ കേട്ടിട്ടുണ്ട്. നല്ല പുസ്തകമാണെന്നു തോന്നി. അങ്ങനെ അത് കേട്ട് കിടക്കുവാൻ തീരുമാനിച്ചു. റഷ്യൻ എഴുത്തുകാരനായ ഫിയോദർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യാൻ വരുന്ന സ്റ്റെനോഗ്രാഫർ അന്നയുടെയും കഥ. ഇത് കേട്ടുകൊണ്ട് കിടക്കുമ്പോൾ ഒരു വർഷം മുമ്പ് എന്റെ ജീവിതത്തിലുണ്ടായ കുറച്ചുകാര്യങ്ങൾ ഓർമ്മവന്നു. അതൊരു ദൈവാനുഭവമായിരുന്നോ.? അതോ സ്വാഭാവികമായി സംഭവിച്ചതാണോ? അറിയില്ല. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ ആദൃശ്യമായ ഒരു ഇടപെടൽ അതിലുണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം. ദൈവത്തോട് കൂടുതൽ അടുക്കാൻ അത് കാരണമായി. ആരോടെങ്കിലും അതെല്ലാം പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. ഒരുപക്ഷേ അവരത് വിശ്വസിക്കണമെന്നില്ല. അതുകൊണ്ട് അധികമാരോടും ഞാൻ  പറഞ്ഞിട്ടില്ല. എന്തായാലും അതെല്ലാം എഴുതിവയ്ക്കുവാന്‍ തീരുമാനിച്ചു. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും.

            എന്റെ ജീവിതത്തിലുണ്ടായ ഒരു പുതിയ തുടക്കത്തിന്റെ കഥയാണ് "നാമ്പ്". കുറവുകളേറെയുണ്ടാകാം, അതിനെല്ലാം മുൻകൂറായി ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുന്നു.