Tuesday, August 11, 2020

നാമ്പ് (ഭാഗം 4)

      

          അങ്ങനെ ഒരു വർഷംകൂടി അവസാനിക്കുകയാണ്. കഴിഞ്ഞവർഷം എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു? പറയത്തക്കതായി ഒന്നും ഉണ്ടായില്ല. ഒരു നല്ല ജോലി ആഗ്രഹിച്ചിരുന്നു. ഒരു ജോലി കിട്ടുകയും ചെയ്തു. പക്ഷേ അത് വെറും രണ്ട് മാസമേ ഉണ്ടായിരുന്നൊള്ളൂ. അതുകൊണ്ട് ഒന്നുമായില്ല. ഒരു തുള്ളി വെള്ളം കൊണ്ട് മരുഭൂമിയുടെ ദാഹം ശമിപ്പിക്കാൻ കഴിയുമോ? രണ്ട് മാസത്തെ ശമ്പളം കൊണ്ട് മലപോലെ നിൽക്കുന്ന ബാധ്യതകളും മാറില്ല. വേറെയൊരു ജോലിക്ക് ശ്രമിച്ചു. ഒന്നും ശരിയായില്ല. ഓരോരോ കാരണങ്ങൾകൊണ്ട് എല്ലാം മുടങ്ങിപ്പോയി. ചിലപ്പോൾ ഇന്റർവ്യൂ പാസ്സാവില്ല. ചിലപ്പോൾ ശമ്പളം കുറവായിരിക്കും. എനിക്ക് ജോലി കിട്ടിയ കമ്പനിയുടെ പ്രൊജക്റ്റുപോലും ക്യാൻസലായി പോയിട്ടുണ്ട്. ഇതൊക്കെ എന്റെ കുഴപ്പം കൊണ്ടാണോ? അറിയില്ല. എന്നെകൊണ്ട് സാധിക്കുന്നത്ര ഞാൻ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ആർക്കും അറിയില്ല. പറഞ്ഞാൽ മനസ്സിലാവുകയുമില്ല. ചിലരുടെ കണ്ണിലെങ്കിലും ജോലിയൊന്നും ചെയ്യാതെ തെക്കുവടക്കു നടക്കുന്ന ചെറുപ്പക്കാരനെന്ന സ്ഥാനം എനിക്കുണ്ട്. എനിക്കുമാത്രമല്ല, എന്നേപോലെ ധാരാളം യുവാക്കൾക്കുമുണ്ട്. എന്തുചെയ്യും? വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ജോലി കിട്ടുന്നതുവരെ. ചിലപ്പോ തോന്നും മരണം വരെയുള്ള സമരമാണ് ജീവിതമെന്ന്. ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും എന്തെങ്കിലുമൊക്കെ നേടിയെടുക്കുവാനുള്ള സമരം. ഒന്ന് നേടിക്കഴിയുമ്പോൾ മറ്റൊന്ന്. അങ്ങനെ മരണം വരെ. 
    കഴിഞ്ഞ ഒക്ടോബറിൽ ഞാനൊരു ഇന്റർവ്യൂ പാസ്സായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ജോലി കിട്ടിയെന്ന് ഉറപ്പിക്കാനാവില്ല. ഇതും കിട്ടാതിരിക്കാൻ സാധ്യതകളുണ്ട്. ഇപ്പോ രണ്ടുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. അങ്ങോട്ട് വിളിച്ചു ചോദിച്ചാൽ 'സമയമാകുമ്പോൾ അറിയിക്കാമെന്ന് ' പറയും. പാസ്സ്പോർട്ട് മുമ്പേ വാങ്ങിവയ്ക്കുന്നതുകൊണ്ട് വേറെ ജോലിക്ക് ശ്രമിക്കുവാനും പറ്റില്ല. ഏജൻസിയുടെ വിളിയും കാത്തങ്ങനെ ജീവിക്കുകയാണ്.
        എല്ലാവരെയുംപോലെ ഞാനും കഴിഞ്ഞുപോയ ഒരു വർഷത്തെ നഷ്ടങ്ങളും നേട്ടങ്ങളുമെല്ലാം പരിശോധിച്ചുനോക്കി.  എവിടെയൊക്കെയാണ് വീഴ്ച പറ്റിയത്? എവിടെയൊക്കെയാണ് നേട്ടങ്ങളുണ്ടായത്? യഥാർത്ഥത്തിൽ നേട്ടമെന്ന് പറയുന്നത് എന്താണ്? ഒരുപാട് പണമുണ്ടാക്കുന്നതാണോ നേട്ടം? പണം കൊണ്ട് സാധിക്കാത്ത എത്രയോ കാര്യങ്ങളുണ്ട് ജീവിതത്തിൽ. ഒന്നാലോചിച്ചാൽ ജീവിതത്തിൽ നഷ്ടവും നേട്ടവുമൊന്നും ഇല്ല. എല്ലാം തുല്യമാണ്. എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനൊപ്പം എന്തെങ്കിലുമൊക്കെ നഷ്ടമായിട്ടുണ്ടാകും. അതുപോലെ എന്തെങ്കിലും നഷ്ടമുണ്ടായാൽ നമ്മളറിയാത്ത എന്തെങ്കിലും നേട്ടങ്ങളും അതിലൂടെയുണ്ടാകും. നമ്മളത്  മനസ്സിലാക്കാൻ ചിലപ്പോൾ ഒരുപാട് സമയമെടുക്കും. നഷ്ടങ്ങളെപറ്റിയോ നേട്ടങ്ങളെപറ്റിയൊ ആകുലപ്പെടാതെ സന്തോഷത്തോടെ ജീവിക്കുകയെന്നതാണ് പ്രധാനം.
      ജോയ് താക്കോൽക്കാരനും ഗ്രീനു ശർമയും പുതുവത്സരദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിന് മുമ്പിൽ കിടന്ന് ആകാശത്തേക്ക് നോക്കി പറയുന്നതുപോലെ "നീ നോക്കിക്കോടാ.. രണ്ടായിരത്തി പത്തൊമ്പതിൽ മ്മള് തകർക്കും.." എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഞാനും എന്നേപ്പോലെ തൊഴിൽരഹിതരായ എന്റെ കൂട്ടുകാരും പുതിയ വർഷത്തിലേക്ക് കടന്നു. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, 
എല്ലാ പ്രാവശ്യവും പുതുവർഷത്തിലെടുക്കാറുള്ള നടക്കാത്ത തീരുമാനങ്ങൾ ഇത്തവണയില്ല. കഴഞ്ഞ വർഷത്തേക്കാൾ കുറച്ചുകൂടി നന്നായി ജീവിക്കണം. അത്രേയൊള്ളൂ. 

          അങ്ങനെ അധികം ആഘോഷങ്ങളൊന്നുമില്ലാതെ എല്ലാ വർഷത്തേയും പോലെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു. പാതിരാ കുർബ്ബാന കഴിഞ്ഞ് വീട്ടിലെത്തി; ഒന്ന് ഉറങ്ങിയെഴുന്നേറ്റു. മൊബൈൽ അടുത്ത് കിടക്കയിൽ തന്നെ ഉണ്ടായിരുന്നു. അതെടുത്ത് നോക്കി. ഇന്റർനെറ്റ് ഓൺ ചെയ്തപ്പോഴേക്കും കുറേ മെസേജുകൾ വരാൻ തുടങ്ങി. എല്ലാം ന്യൂയറിന്റെ ആശംസകളായിരുന്നു. ഇവരൊക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു? ഒരിക്കലും മെസേജ് അയക്കാത്തവർ പോലും വിശേഷപ്പെട്ട ദിവസങ്ങളിൽ ആശംസകളുമായി വരും. അല്ലാത്തപ്പോഴൊക്കെ മെസേജ് അയച്ചാൽ തിരിഞ്ഞുനോക്കാത്തവരും ആ കൂട്ടത്തിലുണ്ടാകും. എന്തെങ്കിലുമാവട്ടെ, ഇപ്പോഴെങ്കിലും അവരെന്നെ ഓർക്കുന്നുണ്ടല്ലോ. ഞാനും തിരികെ ആശംസകൾ അയച്ചു. എല്ലാവർക്കും ടൈപ്പ് ചെയ്ത് മറുപടി കൊടുത്താൽ കുറേ സമയം പോകും. അതുകൊണ്ട് ഒരാൾക്ക് അയച്ച മെസേജ് തന്നെ കോപ്പി ചെയ്ത് എല്ലാവർക്കും അയച്ചു. ആർക്കും പരാതി വേണ്ട.
      കുറച്ചുകഴിഞ്ഞപ്പോൾ 'പുതുവത്സരാശംസ'യുടെ അകമ്പടിയോടെ മുമ്പയച്ച മെസേജിനുള്ള അഖിലിന്റെ മറുപടി വന്നു. അടുത്ത ഞായറാഴ്ച ജീസ്സസ് യൂത്തിന്റെ പ്രാർത്ഥനായോഗം കൂടുന്നതിനെ പറ്റിയാണ് അവൻ ചോദിക്കുന്നത്. ഇത്ര പെട്ടെന്ന് ഇതെങ്ങനെ തുടങ്ങും. പ്രാർത്ഥനായോഗമാകുമ്പോൾ ഞാൻ മാത്രം പോരല്ലോ. വേറെ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയാകെ അഞ്ച് ദിവസമേയൊള്ളൂ. 'ഞാനൊന്ന് ആലോചിച്ചിട്ട് പറയാം.' എന്നു പറഞ്ഞു. 
       ആദ്യം വർഗ്ഗീസച്ചനോട് ചോദിക്കണം. അച്ചനെ ഫോണിൽ വിളിച്ച് സംസാരിച്ചു. അച്ചന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പ്രാർത്ഥനായോഗം കൂടുവാൻ തീരുമാനിച്ചു. അത് അഖിലിനെ അറിയിച്ചു. അപ്പോഴും ആരൊക്കെ വരുമെന്നറിയില്ല. എനിക്ക് പരിചയമുള്ളവരോടൊക്കെ പറയുവാൻ തുടങ്ങി. തുടർന്നുള്ള എല്ലാ ദിവസവും കുർബ്ബാന കഴിഞ്ഞുള്ള സമയം ഇടവകയിലെ യുവജനങ്ങളെ ലക്ഷ്യമിട്ട് ഞാൻ പള്ളിവരാന്തയിൽ നിന്നു. ഇതായിരിക്കുമോ മീൻ പിടിക്കുന്നവനെ മനുഷ്യനെ പിടിക്കുന്നവനാക്കുന്ന ദൈവത്തിന്റെ മാജിക്? 
       പള്ളിയിൽ സ്ഥിരമായി കാണാറുള്ള കുറച്ചുപേരുണ്ട്. ആദ്യം അവരോടൊക്കെ പോയി കാര്യം പറഞ്ഞു. ചിലരൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവായി. ചിലർ വരാൻ ശ്രമിക്കാമെന്ന് പറഞ്ഞു. എന്നെ ഒഴിവാക്കാൻ പറഞ്ഞതാണെന്ന് വ്യക്തം. അല്ലെങ്കിൽ പിന്നെ ഇതിൽ ശ്രമിക്കാനെന്താണുള്ളത്. സമയമാകുമ്പോൾ പള്ളിയിൽ വരണം. അത്രയല്ലേ ഒള്ളൂ. വേറെ തിരക്കുണ്ടെങ്കിൽ ഉറപ്പായും അവർ ആ കാരണം പറയും. ശ്രമിക്കാമെന്ന് പറഞ്ഞവർ വരില്ലെന്ന് ഉറപ്പിക്കാം. മുഖത്തുനോക്കി 'ഞാനില്ല' എന്ന് പറയാനുള്ള മടികൊണ്ടായിരിക്കും അവരങ്ങനെ പറഞ്ഞത്. 
       ജീസ്സസ് യൂത്ത് തുടങ്ങുവാൻ പിന്തുണ പ്രഖ്യാപിച്ച് ഏതാനും ചെറുക്കന്മാരും എന്റെ കൂടെനിന്നു. ഇടവകയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു അവർ. ഇതുകൂടാതെ വാട്സാപ്പിലൂടെയും ഫേസ്ബുകിലൂടെയും എനിക്ക് അറിയാവുന്നവരെയൊക്കെ ഈ കൂട്ടായ്മയിലേക്ക് വിളിച്ചു. അങ്ങനെ ഓരോ ദിവസവും കടന്നുപോയി. ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിലെ ഉത്‌ക്കണ്‌ഠയും കൂടിക്കൊണ്ടേയിരുന്നു.
         

5 comments: